ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കാമെന്നുമാണ് പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചർച്ചയുടെ ഭാഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. അതേസമയം’ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം അപ്രായോഗികമാണെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വാദം. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.