തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമോ എന്ന് പരിശോധിക്കും

 തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമോ എന്ന് പരിശോധിക്കും

ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചു തമിഴ്നാടിന്റെ കേസിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ ഹർജികൾക്കു ബാധകമാകുമോ എന്നു സുപ്രീം കോടതി പരിശോധിക്കും. തമിഴ്നാടിന്റെ കേസിലെ ഉത്തരവു കേരളത്തിനു ബാധകമാകില്ലെന്നു കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ നിലപാട് എടുത്തിരുന്നു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാമെന്നു ജഡ്ജിമാരായ പി.എസ്.നരസിംഹ, ജ്യോമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് കേരളത്തിന്റെ ഹർജികൾ മേയ് 6നു മാറ്റി. കേരളത്തിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ നിന്നു വ്യത്യസ്തമാണ് തമിഴ്നാടിന്റെ കേസിലെ ഉത്തരവെന്നു അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ വ്യക്തമാക്കി. എന്നാൽ‍, കേരളം ഉന്നയിച്ച വിഷയങ്ങൾ തമിഴ്നാട് ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നു കേരളത്തിനു വേണ്ടി ഹാജരായ കെ.കെ.വേണുഗോപാൽ വാദിച്ചു. രാഷ്ട്രപതി ബില്ലുകൾ പിടിച്ചുവയ്ക്കുന്നതു ചോദ്യം ചെയ്ത് കേരളം നൽകിയ മറ്റൊരു ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മേയ് 13നു പരിഗണിക്കാനിരിക്കുകയാണെന്നു വേണുഗോപാൽ കൂട്ടിച്ചേർത്തു. ഹർജികൾ ഒന്നിച്ചു പരിഗണിക്കുന്നതിന് വിഷയം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഉന്നയിക്കാൻ ജസ്റ്റിസ് നരസിംഹ കേരളത്തോടു നിർദേശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതു ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയിൽ സുപ്രീം കോടതി 2023 നവംബറിൽ നോട്ടിസ് അയച്ചിരുന്നു. അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ സുപ്രീം കോടതി രൂക്ഷ വിമർശനവും നടത്തി. എന്നാൽ, 2 വർഷത്തോളം പിടിച്ചുവച്ച ശേഷം ബില്ലുകൾ രാഷ്ട്രപതിക്കു വിടുകയായിരുന്നു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *