എൻഡിഎ സർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണലിപികളിൽ രേഖപ്പെടുത്താവുന്നത്

ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മൂന്നാം മോദിസർക്കാരിന്റെ ഒന്നാംവാർഷികത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. 2014-നുമുൻപ് യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണനരാഷ്ട്രീയവുമാണ് രാജ്യത്താകെ നിറഞ്ഞിരുന്നത്. മോദി വന്നശേഷം അതാകെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരിലേക്കും വികസനമെത്തിക്കാൻ എൻഡിഎ സർക്കാർ ശ്രമിച്ചു. ഭാവിയിലേക്കുള്ള അടിത്തറയാണ് ഈ പതിറ്റാണ്ട്. വികസിതഭാരതം മുന്നിൽക്കാണുന്നതാണ് സർക്കാരിന്റെ നയങ്ങളെല്ലാം. സാമ്പത്തികരംഗത്തും പുരോഗതിയാണ്. ഭീകരവാദത്തോട് സന്ധിയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്. അതിർത്തി കടന്നുള്ള തിരിച്ചടി രാജ്യം കണ്ടു എന്നും നഡ്ഡ വ്യക്തമാക്കി. മോദിസർക്കാർ കാലാവധി പൂർത്തിയാക്കുകമാത്രമല്ല, അടുത്ത സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്ന് നഡ്ഡ ആരോപിച്ചു.