വയനാട് പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: വയനാട് പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയാണ് ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്. പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രിയങ്ക ലോക്‌സഭയില്‍ സംസാരിച്ചു. റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി നൽകിയത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.