സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭ പാസാക്കി

സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ചില വ്യവസ്ഥകൾക്കെതിരെ പ്രതിപക്ഷത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും ബില്ലിനെ എതിർത്തില്ല. കെകെ രമ എംഎൽഎ മാത്രമായിരുന്നു ബിൽ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്.സ്വകാര്യ സർവകലാശാലകളെ കെട്ടഴിച്ചുവിടുകയില്ലെന്നും കൃത്യമായ നിയന്ത്രണം സർവകലാശാലകൾക്ക് മുകളിൽ ഉണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. സംവരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപ്പെടലുണ്ടാകും. അനുമതി പിൻവലിക്കാനുള്ള അധികാരവും സംസ്ഥാന സർക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു .സ്വകാര്യ സർവകലാശാലാ ബില്ലിൽ നിയമസഭയിൽ ചൂടേറിയ ചർച്ചയായിരുന്നു നടന്നത്. സ്വകാര്യ സർവകലാശാലകൾ ഒന്നിലേറെ കാംപസുകളോടെ തുടങ്ങാമെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കിയത് പ്രതിപക്ഷത്തിന് നേട്ടമായി. ഒരേസമയം, ഒന്നിലേറെ കാംപസുകളോടെ സർവകലാശാല ആരംഭിക്കാൻ പാടില്ലെന്നാണ് യുജിസി വ്യവസ്ഥ. അഞ്ചുവർഷത്തിനുശേഷം ഓഫ് കാംപസോ ഓഫ്‌ഷോർ കാംപസോ തുടങ്ങാം. പ്രതിപക്ഷം ഉന്നയിച്ച ചട്ടലംഘനം ബോധ്യപ്പെട്ടതോടെ, ഔദ്യോഗികഭേദഗതിയിലൂടെ സർക്കാർ പിഴവ് തിരുത്തുകയായിരുന്നു.