ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നൽകിയിട്ടുള്ള അനുമതി നിബന്ധനകളോടെ മാത്രം

തിരുവനന്തപുരം: ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നൽകിയിട്ടുള്ള അനുമതി നിബന്ധനകളോടെ മാത്രമാണെന്നു വ്യക്തമാക്കി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇതിന് അനുമതിയുണ്ടെന്നുമാത്രമാണ് കേന്ദ്രസർക്കാർ വക്താക്കൾ പൊതുവേ പറയുന്നത്. നിയമവ്യവസ്ഥകൾ പറയാറില്ല. ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന കേരളത്തിന്റെ വാദം ശരിവെക്കുന്നതാണ് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് രാജേഷ്‌കുമാർ ജാഗേനിയ ബുധനാഴ്ച അയച്ച കത്ത്. വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതിവേണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് പരാമർശിക്കുന്നതാണ് കത്ത്. വംശനാശഭീഷണി നേരിടുന്ന ജന്തുക്കൾ അത്യധികം സംരക്ഷണം വേണ്ടവയാണ്. അവയെ സംരക്ഷിക്കാനും വേട്ടയാടപ്പെടുന്നത് തടയാനുമാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് കത്തിൽ കൂട്ടിച്ചേർത്തു. നിയമത്തിലെ പട്ടിക ഒന്നിൽ ഉൾപ്പെടുന്ന കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങളെ മനുഷ്യജീവന് ഭീഷണിയാവുന്ന സാഹചര്യത്തിൽ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് അനുമതിയുണ്ട്. പക്ഷേ, ഇത് പെട്ടെന്ന് നൽകാവുന്ന അനുമതിയല്ലെന്നും എല്ലാ സംഭവങ്ങളിലും ബാധകമല്ലെന്നും നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വ്യക്തമാക്കി. കാട്ടുപന്നിപോലെ പട്ടിക രണ്ടിൽപെടുന്ന ജീവികൾ ജീവനും കൃഷിക്കും ഭീഷണിയാണെന്നുകണ്ടാൽ വെടിവെച്ചുകൊല്ലാൻ ഉത്തരവ് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. എന്നാൽ, ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല.