നാഗർകോവിൽ-തിരുവനന്തപുരം മൂന്നാം റെയിൽപ്പാതയുടെ സർവേക്ക് അനുമതിയായി

തിരുവനന്തപുരം: ചരക്കുഗതാഗതത്തിനായി നിർമിക്കുന്ന നാഗർകോവിൽ-തിരുവനന്തപുരം മൂന്നാം റെയിൽപ്പാതയുടെ സർവേക്ക് അനുമതിയായി. 71 കിലോമീറ്റർ വരുന്ന പാതയുടെ സർവേക്ക് ഒരു കിലോമീറ്ററിന് രണ്ടുലക്ഷംവീതം 1.42 കോടി രൂപയാണ് വകയിരുത്തിയത്. സ്വകാര്യ ഏജൻസിക്കാണ് സാധ്യതാപഠനത്തിനുള്ള കരാർ നൽകുന്നത്. ഇതിനുള്ള ദർഘാസ് തുടർന്നു ക്ഷണിക്കും. ട്രാഫിക് സർവേ, യാത്രാമാർഗം, വരുമാനത്തിന്റെ നിരക്ക് എന്നിവയടക്കം പദ്ധതിയുടെ പൂർണവിവരം സർവേയിൽ ഉൾപ്പെടുത്തും. നിലവിലെ തിരുവനന്തപുരം സൗത്ത്, നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ എന്നീ സ്റ്റേഷനുകളിലൂടെയാണ് മൂന്നാം പാതയും കടന്നുപോകുന്നത്. പാതയുടെ നിർമാണത്തിന് 567 ഹെക്ടർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കരമന നദി, നെയ്യാർ, കുഴിത്തുറയാർ എന്നിവയിൽ മൂന്ന് പാലങ്ങൾ, 16 വലിയ പാലങ്ങൾ, 400ലേറെ ചെറിയ പാലങ്ങൾ, 30 മേൽപ്പാലങ്ങൾ, 12 അടിപ്പാതകൾ, 40 ലെവൽക്രോസുകൾ എന്നിവ വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.