മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്

മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്. മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയിൽ പുണ്യസ്‌നാനം നടത്തിയത്. ഗംഗയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണൽ ചെയർ പേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗമായ എ. സെന്തിൽ വേൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ബെഞ്ച് വിമർശിച്ചു. എന്ത് നടപടിയെടുത്തു എന്ന് വിശദമാക്കുന്ന സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ നേരത്തേയുള്ള നിർദ്ദേശം യു.പി. മലിനീകരണ നിയന്ത്രണ ബോർഡ് പാലിച്ചില്ലെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. ചില ജലപരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കവറിങ് ലെറ്റർ മാത്രമാണ് ബോർഡ് സമർപ്പിച്ചതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. എന്നാൽ ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയർന്നതാണെന്നാണ് യു.പി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിശധികാരണം. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റുകൾ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്. ഗംഗാനദിയുടെ പ്രയാഗ്‌രാജിലെ ജലത്തിന്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള, യു.പി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെമ്പർ സെക്രട്ടറിയോട് ബുധനാഴ്ച വെർച്വലായി ഹാജരാകാൻ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു.