വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താൻ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെന്നും അമിത് ഷാ വ്യക്തമാക്കിരുന്നു. രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. വിമാന ദുരന്തത്തിൽ ഒട്ടെറെ പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.