സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി; തീരുമാനത്തിനെതിരേ കൂടുതൽ പ്രതിപക്ഷകക്ഷികൾ

മുംബൈ: സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള മഹാരാഷ്ട്രസർക്കാർ തീരുമാനത്തിനെതിരേ കൂടുതൽ പ്രതിപക്ഷകക്ഷികൾ രംഗത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദിവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തിപ്പെടുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഒന്നുമുതൽ 5 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് ശരദ് പവാർ വിഭാഗം എൻസിപിയും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ചൂണ്ടിക്കാട്ടി. ഭാഷയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സുപ്രിയ സുലെ എംപിയും പ്രതികരിച്ചു. രാജ് താക്കറെയുടെ എംഎൻഎസും കോൺഗ്രസും ത്രിഭാഷാ പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഈവിഷയത്തിൽ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. ഹിന്ദി നിർബന്ധിത മൂന്നാംഭാഷയാക്കി മാറ്റുന്ന ത്രിഭാഷാനയം നടപ്പാക്കുന്നതോടെ മറാഠി വിരുദ്ധരായി ചിത്രീകരിക്കപ്പെടാതിരിക്കാൻ ബിജെപിയും കരുതലോടെ നീങ്ങുന്നു. എംഎൻഎസ് പ്രസിഡന്റ് രാജ് താക്കറെയാണ് ഈ വിഷയത്തിൽ സർക്കാരിനെതിരേ ശക്തമായി രംഗത്തുവന്നത്. മഹാരാഷ്ട്രയിൽ ഈനയം നടപ്പാക്കാൻ സമ്മതിക്കില്ല എന്നാണ് രാജിന്റെ നിലപാട്. നഗരത്തിൽ പലയിടങ്ങളിലും പാർട്ടി ഇതിനകം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയോടുള്ള എതിർപ്പ് ഏറ്റവും ശക്തമായിട്ടുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, മഹാരാഷ്ട്രയിലെ വിദർഭയിലും മറാത്ത്‌വാഡയിലും ഹിന്ദി സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അതിനാൽ തന്നെ ഹിന്ദിയോടുള്ള വിരോധത്തെക്കാൾ മറാഠി സ്വത്വബോധം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 1950-കളുടെ മധ്യത്തിലാണ് ഇന്നത്തെ ഗുജറാത്തും വടക്കുപടിഞ്ഞാറൻ കർണാടകയുടെ ചിലഭാഗങ്ങളും ഉൾപ്പെട്ടിരുന്ന അന്നത്തെ ബോംബെ സംസ്ഥാനത്തിനുള്ളിൽ മറാഠി സംസാരിക്കുന്നവർക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ‘സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം’ പ്രക്ഷോഭം ആരംഭിച്ചത്. 1960-ൽ പ്രക്ഷോഭം ഫലംകണ്ടു. തുടർന്ന് പാർലമെന്റ് ബോംബെ പുനഃസംഘടനാനിയമം പാസാക്കി. ‘1960 മേയ് ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാനം നിലവിൽവന്നു. സംസ്ഥാനം രൂപവത്കരിച്ച് 6 വർഷം പിന്നിട്ടപ്പോഴേക്കും ബാൽതാക്കറെ ശിവസേന രൂപവത്കരിച്ച് ബാങ്ക് ജോലികളിലും ബിസിനസിലും ദക്ഷിണേന്ത്യക്കാരുടെയും ഗുജറാത്തികളുടെയും ആധിപത്യത്തെ ചോദ്യംചെയ്ത് രംഗത്തുവന്നു. ഭാഷയുടെ പേരിലുള്ള എതിർപ്പിൽനിന്ന് പ്രാദേശിക വികാരത്തിലേക്ക് സംസ്ഥാന രാഷ്ട്രീയം അങ്ങനെ വഴിമാറിയിരുന്നു. ഇപ്പോൾ ത്രിഭാഷാപദ്ധതിയുടെ പേരിൽ സംസ്ഥാനരാഷ്ട്രീയം വീണ്ടും ഭാഷാവികാരത്തിലേക്ക് മടങ്ങുന്ന സഹചര്യമാണ് മുന്നിലുള്ളത്. മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ ‘മുംബൈക്ക് ഒരു ഭാഷയില്ല’ ‘മുംബൈയിലേക്ക് വരുന്ന ആളുകൾ മറാഠി പഠിക്കേണ്ടതില്ല’ തുടങ്ങിയ പരാമർശം അടുത്തിടെ വിവാദത്തിന് തിരികൊളുത്തിയിരുന്നു.