സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വിളകൾ നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്നും ഹൈക്കോടതി. കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണം. ഇക്കാര്യത്തിൽ എന്താണ് നയമെന്ന് അറിയിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ജനവാസ മേഖലയില്‍ കയറി വിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാം. ഇത്തരം സാഹചര്യങ്ങൾ വെടിവയ്ക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും യോഗ്യത എന്താണെന്ന് നിശ്ചയിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. പലപ്പോഴും ലൈസൻസുള്ളവരുടെ തോക്കുമായി പോകുന്നത് വേറെ ആൾക്കാരാണ്. നിയന്ത്രണമില്ലാതെ കൊന്നൊടുക്കാൻ പറ്റില്ല. ഈ സാഹചര്യത്തിൽ നിയമം അനുശാസിക്കുന്ന രീതിയിൽ വേണം കാട്ടുപന്നിയെ കൊല്ലാനെന്നും കോടതി നിർദേശം നൽകി. ഇതിനായി വൈൽഡ് ലൈഫ് വാർഡൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പറ്റിയവരെ കണ്ടെത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.