ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. നജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. സൂരജ്മൽ വിഹാറിൽ 373 കോടി ചെലവിൽ പുതിയ കോളേജ് ഡൽഹി സർവകലാശാല സ്ഥാപിക്കുന്നുണ്ട്. 107 കോടി ചെലവ് പ്രതീക്ഷിക്കുന്ന മറ്റൊരു കോളജ് ദ്വാരകയിലും നിർമിക്കും. അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ പേരിലുള്ള ഒരു കോളജിന് ഡൽഹി സർവകലാശാലയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.വരാനിരിക്കുന്ന 2 കോളജുകളുടെ പേരുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ്ങിനാണ്. സ്വാമി വിവേകാനന്ദൻ, വല്ലഭ്ഭായ് പട്ടേൽ, അടൽ ബിഹാരി വാജ്‌പേയി, സാവിത്രിഭായ് ഫുലെ എന്നിരുടെ പേരുകളാണു പരിഗണനയിലുള്ളത്.