സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത ശൈലിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് ജോലികൾ ഐടിയുടെ സഹായത്തോടെ ലഘൂകരിക്കാനും അങ്ങനെ കാലതാമസം ഒഴിവാക്കാനും സാധിക്കുമെങ്കിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് നീതീകരിക്കാനാവില്ല. സാങ്കേതികവിദ്യയുടെ സാധ്യതകൾ അനന്തമാണ്. അവയെ നമ്മുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും യോജിച്ച വിധത്തിൽ മെരുക്കിയെടുക്കേണ്ടതുണ്ട്. ആ വിധത്തിൽ സാങ്കേതികവിദ്യ ഫലപ്രദമായി ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയ ധാരാളം ഓഫീസുകളുണ്ട്. ഇ-ഗവേർണൻസിന്റെ രംഗത്ത് ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായിരിക്കണം.
ജനസേവനത്തിന്റെ നിലവാരം ഉയർത്തുക എന്ന ഉദ്ദേശമാണ് എല്ലാ പരീക്ഷണങ്ങൾക്കും പിന്നിൽ. ഭരണസംവിധാനവും ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ അകലം കുറയ്ക്കുക എന്ന ജനാധിപത്യ യുക്തിയുടെ പ്രയോഗപാഠമാണ് ഈ കാൽവയ്പുകളെല്ലാം. സർക്കാർ ഓഫീസുകളുടെ പതിവ് ശീലങ്ങൾ കാലോചിതമായി മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. കോവിഡ് കാലത്തും വെള്ളപ്പൊക്കത്തിലും വയനാട് ദുരന്തത്തിലുമെല്ലാം ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സാദ്ധ്യതകൾ നാം നേരിട്ട് മനസ്സിലാക്കിയതാണ്.
ഇപ്പോൾ നൽകിവരുന്ന ഇ-ഗവേർണൻസ് അവാർഡുകൾ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിൽ നന്നായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു വിഭാഗം കൂടി അവാർഡിനായി പുതുതായി പരിഗണിക്കും. സദ്ഭരണം യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ നിശ്ചയം ആവർത്തിച്ചുകൊണ്ടും അതിൽ എല്ലാവരും കാണിക്കുന്ന താൽപര്യത്തെ അഭിനന്ദിച്ചുകൊണ്ടും ഈ ദൗത്യം നിരന്തരമായി തുടരേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.