വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം

കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു. ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ തേടി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള തെരച്ചിൽ ഇന്നും നടക്കും. വിക്രം, ഭരത് തുടങ്ങിയ കുങ്കികളെ കൂടി ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ നടത്തുക. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയിൽ കടുവ പതിഞ്ഞിട്ടില്ല. എന്നാൽ പ്രദേശം വിട്ടു പോയിട്ടുമില്ല. ഇന്ന് രാവിലെ വീണ്ടും ക്യാമറ ട്രാപ്പുകൾ പരിശോധിച്ചാകും തിരച്ചിൽ പദ്ധതി തയ്യാറാക്കുക. 4 കൂടുകളിൽ ഇതിനോടകം കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദർഭം ഇണങ്ങുകയും ചെയ്താൽ കടുവയെ മയക്കു വെടിവെച്ച് പിടികൂടും. ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോർത്ത് വയനാട് ആർആർടി സംഘവും കൂടി ചേരുന്നതാണ്.