സംഘർഷം കൂട്ടാൻ ഉദ്ദേശിക്കുന്നില്ല , പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടി – ഇന്ത്യ

ന്യൂഡൽഹി: സംഘർഷം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്താൻ ആക്രമിക്കാൻ തീരുമാനിച്ചാൽ അതിശക്തമായി തിരിച്ചടിക്കാൻ തയ്യാറാണെന്നും തുറന്നടിച്ച് ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മറുപടി നൽകുമെന്ന് പാക് വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികൾ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാൻ, റഷ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അജിത് ഡോവൽ വിവരങ്ങൾ ധരിപ്പിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവുമായും അദ്ദേഹം സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണം ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്‌ഷെ മുഹമ്മദ് മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടിരുന്നു. ആക്രമണങ്ങളിൽ എൺപതിലധികം ഭീകരർ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.