മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

 മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഇവിടെ മതവിദ്വേഷ കേസുകളിൽ കുറ്റം ആവർത്തിക്കുമ്പോഴും ശിക്ഷ പിഴയിൽ ഒതുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്. പി.സി.ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
മുമ്പും ഇത്തരം കേസുകളിൽ പ്രതിയായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചിട്ടുള്ളയാളാണ് പി.സി.ജോർജ്. എന്നാൽ അദ്ദേഹം കുറ്റം ആവർത്തിക്കുകയാണെന്നു സർക്കാർ വ്യക്തമാക്കി. കോടതി വച്ച ജാമ്യവ്യവസ്ഥകൾക്ക് ഒരു വിലയും നൽകുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഒട്ടേറെ കേസുകളിൽ ഇത്തരം പ്രതികരണമാണ് പി.സി.ജോർജിൽ നിന്ന് ഉണ്ടാകുന്നത്. ഹൈക്കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചാൽ അതു പാലിക്കുമെന്ന് എന്ത് ഉറപ്പാണു ഹർജിക്കാരനു നൽകാനാവുന്നതെന്നും സർക്കാർ വാദിച്ചു. ചാനൽ ചർച്ചയിൽ അവതാരകൻ പ്രോത്സാഹിപ്പിച്ചതാണ് പി.സി.ജോർജിനെ കുടുക്കിയതെന്നു കോടതി പറഞ്ഞു. വിവാദ പരാമർശത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിലയിരുത്തൽ. എന്നാൽ കോടതിയുടെ അഭിപ്രായത്തിന്റെ പേരിൽ അവതാരകനെ പ്രതിയാക്കരുതെന്നും കോടതി വ്യക്തമാക്കി. പി.സി.ജോർജ് ഹൈക്കോടതിയുടെ മുൻ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ‍ ചൂണ്ടിക്കാട്ടി. പ്രസ്താവനയോ പ്രസംഗമോ നടത്തിയിട്ടില്ല. ആരേയും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തെങ്കിൽ മാത്രമേ വ്യവസ്ഥകൾ ലംഘിച്ചതായി കരുതാനാകൂ എന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *