മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷന്റെ നിയമനം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുത്താൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്. നിയമത്തിൽ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. ആ നിയമം നിയനിൽക്കെ സർക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമിക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചതിനെ തെറ്റായ നടപടിയായി ഹൈക്കോടതി നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.