വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞതിനെതിരെ ഹൈക്കോടതി

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെയാണു തടഞ്ഞുവയ്ക്കാൻ സാധിക്കുന്നതെന്നു കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ എന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. വിദ്യാർഥികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കാനും കോടതി നിർദേശിച്ചു. എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നിട്ടും തങ്ങളുടെ കക്ഷികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതയിൽ വ്യക്തമാക്കി. ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശമുണ്ടെന്നും വാദങ്ങൾ ഉണ്ട്. അതേത്തുടർന്നാണ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് എന്ത് അധികാരത്തിന്റെ പേരിലാണെന്നു ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞത്. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവർത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു എന്ന പേരിൽ പരീക്ഷയെഴുതുന്നത് വിലക്കാൻ അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി, ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹർജിക്കാർക്ക് നിർദേശം നൽകി. ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, പൊതുസ്ഥലത്ത് അക്രമം അഴിച്ചുവിട്ടെന്നും മൃഗീയമായി ആക്രമിച്ചെന്നും വിദ്യാർഥിയെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.