മാലിന്യം തള്ളല്‍; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികത്തുക ഉയർത്തുന്നു

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നൽകുന്നവർക്ക് പാരിതോഷികത്തുക ഉയർത്തി. ഇനിമുതൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നൽകാൻ തദ്ദേശവകുപ്പ് തീരുമാനമെടുത്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണിത്. വിവരം നൽകുന്നവർക്ക് ഇതുവരെ 2500 രൂപയായിരുന്നു നൽകിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യം അറിയിക്കുന്നവർക്ക് ഉയർന്ന പാരിതോഷികം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. വിവരം അറിയിക്കുന്നവർക്ക് തുക കിട്ടുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഹരിതകർമസേനാംഗങ്ങൾ, എൻഎസ്എസ് വൊളന്റിയർമാർ, എസ്പിസി കേഡറ്റുകൾ, കോളേജ് വിദ്യാർഥികൾ തുടങ്ങി എല്ലാവിഭാഗത്തെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. സിംഗിൾ വാട്‌സാപ്പ് നമ്പറായ 9446700800ൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കി. മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൃത്യവിവരമുള്ള 5361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 എണ്ണത്തിലും മാലിന്യം നീക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു. 439 പരാതികളിൽ 33.5 ലക്ഷം രൂപ പിഴ ചുമത്തി. 31 പേർക്കെതിരേ നിയമനടപടികളും തുടങ്ങി. ഏറ്റവുമധികം പരാതികൾ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് വയനാടും. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ അയ്യായിരം രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ അയ്യായിരംമുതൽ അൻപതിനായിരം രൂപവരെയാണ് പിഴ. മാലിന്യമോ ചവറോ വിസർജ്യവസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിച്ചാൽ പതിനായിരം മുതൽ അൻപതിനായിരം രൂപവരെ പിഴയും ആറുമാസംമുതൽ ഒരു വർഷംവരെ തടവും ലഭിക്കും.നിരോധിത പ്ലാസ്റ്റിക് വിറ്റാൽ പതിനായിരംമുതൽ അൻപതിനായിരംവരെയാണ് പിഴ.