പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്‍റെ ലാഭത്തിലേക്കുള്ള ആദ്യ തിരിച്ചുവരവ് കൂടിയാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തിക നഷ്‍ടത്തിൽ ഉഴറുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്‍എൻഎല്ലിന് ഇതൊരു സുപ്രധാന നേട്ടമാണ്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം കവിയുമെന്ന് ബിഎസ്‍എൻഎൽ പ്രതീക്ഷിക്കുന്നു. ചെലവ് ചുരുക്കൽ, സേവന വിപുലീകരണം, വരുമാന വളർച്ച തുടങ്ങിയ കാര്യങ്ങളിലെ ബിഎസ്‌എൻഎല്ലിന്‍റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നിർണായക നിമിഷമാണിതെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഈ 262 കോടി രൂപയുടെ ലാഭം ബിഎസ്‌എൻഎല്ലിന്‍റെ പുനരുജ്ജീവനത്തെയും ദീർഘകാല സുസ്ഥിരതയെയും അടിവരയിടുന്നുവെന്ന് രവി പറഞ്ഞു. കമ്പനി അതിന്‍റെ സാമ്പത്തിക ചെലവുകളും മൊത്തത്തിലുള്ള ചെലവുകളും വിജയകരമായി കുറച്ചതായും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 1,800 കോടി രൂപയുടെ കുറവുണ്ടാക്കിയതായും അദ്ദേഹം വ്യക്തമാക്കി . കമ്പനിയുടെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വർദ്ധിച്ചതായും ഫൈബർ-ടു-ദി-ഹോം വരുമാനം 18 ശതമാനം വർദ്ധിച്ചതായും ലീസ്‍ഡ് ലൈൻ സേവന വരുമാനം മുൻ വർഷത്തെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം വർദ്ധിച്ചതായും കമ്പനി റിപ്പോർട്ട് ചെയ്തു. ബിഎസ്‌എൻഎല്ലിന്‍റെ വരിക്കാരുടെ എണ്ണം ജൂണിൽ 8.4 കോടിയിൽ നിന്ന് ഡിസംബറിൽ ഒമ്പത് കോടിയായി വർദ്ധിച്ചു. ഇത് അതിന്‍റെ സേവനങ്ങളിലുള്ള ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു. 4G സേവനം ലഭ്യമാക്കൽ ത്വരിതപ്പെടുത്തിയതായും, ഫൈബർ-ഒപ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതായും, നഗര, ഗ്രാമപ്രദേശങ്ങളിലുടനീളം കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയതായും ബിഎസ്‌എൻഎൽ പറഞ്ഞു. സേവന മികവ്, 5ജി തയ്യാറെടുപ്പ്, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ കമ്പനി തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ബിഎസ്‌എൻഎല്ലിനെ മത്സരക്ഷമത നിലനിർത്താൻ സഹായിക്കും. സാമ്പത്തിക വർഷാവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു.