ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ്

ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‍സ്‍വാൾ. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം. ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ചൈന പ്രസ്താവന നടത്തിയിരുന്നു. 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നൽകിയ വാർത്ത ഇന്ത്യയിലും ബംഗ്ലദേശിലും ആശങ്കയുയർത്തിയിരുന്നു. ഹിമാലയൻ നിരകളിലെ മലയിടുക്കിനോടു ചേർന്ന്, ബ്രഹ്മപുത്ര നദി അരുണാചൽപ്രദേശിലേക്കും പിന്നീട് ബംഗ്ലദേശിലേക്കും ഒഴുകുന്നിടത്താണ് പദ്ധതി വരുന്നത്. ഭൂചലനങ്ങൾ പതിവായ മേഖലയാണിത്.