പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്ക് ചരക്കുനീക്കത്തിനുള്ള റോപ് വേ അടുത്ത മണ്ഡലകാലത്തിനുമുമ്പ് വരില്ലെന്ന് ഉറപ്പായി

പത്തനംതിട്ട : പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്ക് ചരക്കുനീക്കത്തിനുള്ള റോപ് വേ അടുത്ത മണ്ഡലകാലത്തിനുമുമ്പ് വരില്ലെന്ന് ഉറപ്പായി. അടുത്ത മണ്ഡലകാലത്ത് ഇത് നിലവിൽവരുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിരുന്നത്. സംസ്ഥാന വന്യജീവിബോർഡ് യോഗം ചേർന്ന് പദ്ധതി അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ നിലവിലുള്ള തടസ്സം . ജൂൺ ഒമ്പതിന് ചേരാനിരുന്ന യോഗം 18-ലേക്ക് മാറ്റി. ഇത് മൂന്നാംതവണയാണ് യോഗം മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡാണിത്. അദ്ദേഹത്തിന്റെ തിരക്കാണ് മാറ്റിവെക്കുന്നതിന് കാരണമായി പറയുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്നതിന്റെ പിറ്റേന്നാണ് ഇനിയുള്ള യോഗം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അനുമതിക്കുശേഷമേ കേന്ദ്രസർക്കാരിന്റെ അനുമതിക്ക് അയയ്ക്കാനാകൂ. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ഇത് പരിഗണിക്കുന്നത്. ഏപ്രിൽ 16-ന് ചേരേണ്ടിയിരുന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗമാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ഏപ്രിലിൽ സംസ്ഥാന അനുമതി കിട്ടിയിരുന്നെങ്കിൽ മേയ് ആദ്യംനടന്ന ദേശീയബോർഡിന്റെ പരിഗണനയിൽ എത്തിയേനേ. ഇനി ജൂലായിലാണ് ഡൽഹിയിലെ യോഗം. അതിൽ അനുമതി കിട്ടിയാൽ ചിങ്ങം ഒന്നാംതീയതി തറക്കല്ലിടാനാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രതീക്ഷ. 18 വർഷമായി പറഞ്ഞുകേൾക്കുന്ന പദ്ധതിയാണിത്. ഇതിനായി ശബരിമലയിൽ വേണ്ടിവരുന്ന വനഭൂമിക്ക് പകരം, കൊല്ലം കുളത്തൂപ്പുഴ വില്ലേജിൽ 4.53 ഹെക്ടർ റവന്യൂഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് കൈമാറി.