കേരളത്തിലെ വനം വകുപ്പ് പരിസ്ഥിതി ദുർബല ഭൂമിയിൽ ഭൂനികുതി അടയ്ക്കാനുള്ള ആവശ്യത്തിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വനം വകുപ്പ് പരിസ്ഥിതി ദുർബല ഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ കൃഷി ഇറക്കാനും ഭൂനികുതി അടയ്ക്കാനും അനുമതി തേടി പ്ലാന്റേഷൻ കമ്പനി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. വടകരയിലെ അഭിരാമി പ്ലാന്റേഷൻസ് ഉടമ ഷീബ ശ്രീദാസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. വടകര താലൂക്കിലെ കാവിലുംപാറ വില്ലേജിൽപെട്ട അക്കിലേടത്ത് തറവാടിന്റെ 2500 ഏക്കർ ഭൂമി 1971 ലെ നിയമ പ്രകാരം നിക്ഷിപ്ത വനഭൂമിയായി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതിൽ 343.67 ഏക്കറിൽ വിജ്ഞാപനത്തിൽ ഇളവ് ഇളവ് നൽകി തിരികെ തറവാട്ടിലെ അംഗങ്ങൾക്ക് ട്രിബ്യൂണൽ കൈമാറി. ഈ തീരുമാനം പിന്നീട് ഹൈക്കോടതി ശരിവെച്ചു . ഇതിനിടയിൽ തറവാട്ടിലെ അംഗങ്ങൾ ഭൂമി അഭിരാമി പ്ലാന്റേഷൻസിന് മറിച്ചുവിറ്റു. അഭിരാമി പ്ലാന്റേഷൻസ് വാങ്ങിയ ഭൂമി വനംവകുപ്പ് പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യുകയും ഈ ഭൂമിയിൽ കൃഷി ഉൾപ്പെടെ തടയുകയും ചെയ്തിരുന്നു. എന്നാൽ കസ്തൂരിരംഗൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പോലും തങ്ങളുടെ ഭൂമി പരിസ്ഥിതി ദുർബലമേഖല അല്ലെന്നും അതിനാൽ കൃഷിക്ക് അനുമതി നൽകണം എന്നുമാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിലാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞത്. അഭിരാമി പ്ലാന്റേഷൻസിന് വേണ്ടി അഭിഭാഷകരായ ശ്രീറാം പറകാട്, എം.എസ്. വിഷ്ണു ശങ്കർ എന്നിവർ ഹാജരായി.