ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്ലിം ലീഗ്

ന്യൂഡൽഹി: ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിൽ ആണ് ലീഗ് ഇക്കാര്യം കൂട്ടിച്ചേർത്തത്. പുതിയ വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാർദ്ദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും ലീഗിന്റെ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിന്ദു മതസ്ഥാപനങ്ങളുടെയും, സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ചിരിക്കുന്ന നിയമങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. 1978 ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925 സിഖ് ഗുരുദ്വാര നിയമവും ഇതിന് ഉദാഹരണങ്ങളായി മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. അതത് മതവിശ്വാസികൾക്ക് മാത്രമേ അത്തരം നിയമങ്ങൾ കൊണ്ട് രൂപീകൃതം ആകുന്ന ബോർഡുകളിൽ പ്രാതിനിധ്യം നൽകാൻ കഴിയുകയുള്ളു. എന്നാൽ വഖഫ് സ്വത്തുക്കളുടെ ഭരണത്തിനായുള്ള പുതിയ വഖഫ് ഭേദഗതി നിയമം ഇതിൽനിന്ന് വ്യത്യസ്തമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനം ആണ് ഉണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. വഖഫ് ഭരണത്തിന് ഇസ്ലാമിക ശരീഅത്ത് നിയമത്തെ കുറിച്ചുള്ള ധാരണ ആവശ്യമെന്നും മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങൾക്ക് ഇടയിൽ ആശങ്ക സൃഷ്ടിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാർദ്ദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും മറുപടി സത്യവാങ്മൂലത്തിൽ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.