ദേശീയചിഹ്നം, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ അഞ്ചുലക്ഷം രൂപവരെ പിഴ

ദേശീയചിഹ്നം, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥചെയ്ത് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലംചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005-ലെ ഇന്ത്യയുടെ ദേശീയചിഹ്ന നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950-ലെ ചിഹ്നങ്ങളും പേരുകളും നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. ഈയിടെ നടന്ന മന്ത്രിതലയോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായത്. ഇന്ത്യ, കമ്മിഷന്‍, കോര്‍പ്പറേഷന്‍, ബ്യൂറോ തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ വിവിധ സന്നദ്ധസംഘടനകളുടെ അപേക്ഷകള്‍ ധാരാളമെത്തുന്ന സാഹചര്യത്തിലാണിത്. ആദ്യതവണ കുറ്റംചെയ്യുന്നവര്‍ക്ക് ഒരുലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസംവരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019-ല്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായിരുന്നില്ല. ദേശീയപതാക, സര്‍ക്കാര്‍വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ഔദ്യോഗികമുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് ചിഹ്നവും പേരുകളും ഉൾപ്പെടുന്ന നിയമം.