കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി ധനകാര്യ വകുപ്പ്

തിരുവനന്തപുരം കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ. എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ വാങ്ങാൻ അനർഹരാണെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധന നടത്തും. സംഭവം പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് ധന വകുപ്പ് കത്ത് നൽകി. ഇന്ന് മുതൽ നടപടി ആരംഭിക്കും. പെൻഷനുമായി ബന്ധപ്പെട്ട് കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ നഗരസഭയിൽ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്ന കണ്ടെത്തലിലാണ് നടപടി. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ് നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർനടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും ധന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശമുണ്ട്.